നിറപ്പകിട്ടിനിടയിൽ നിറംപതിയാത്ത ഓരത്തിരിക്കുന്നവർ.


നടനത്തിനു മുമ്പ് തിരശ്ശീലയ്ക്കു പിന്നിൽ നിൽക്കുന്ന കർട്ടൻ വലിക്കാരനും നർത്തകരും മൈക്ക് ഓപ്പറേറ്ററും തമ്മിൽ സക്രിയമായൊരു അന്തർധാരയുണ്ട്. ആംഗ്യവും വാചികവുമായ ചിട്ടയില്ലാത്ത അഭിനയമുഹൂർത്തങ്ങളായി ഇതിനെ വേണമെങ്കിൽ വിശേഷിപ്പിക്കാം, മികച്ച തുടക്കം പാതി വിജയത്തിന് തുല്യമെന്ന പഴഞ്ചൊല്ലുപോലെ. മികച്ച വിജയം മത്സരാർഥിക്കു നേടാൻ കൈയും മെയ്യും മറന്ന് സജീവമാകുന്നവർ. വേദി മൂന്നിൽ രണ്ടു ദിവസമായി കർട്ടൻ വലിച്ച ഒമ്പതാം ക്ലാസുകാരൻ അജിത്ത് ജെയ്‌സൺ അവരിലൊരാളാണ്. നിറപ്പകിട്ടിനിടയിൽ നിറംപതിയാത്ത
ഓരത്തിരിക്കുന്നവർ. അവർക്കെല്ലാവർക്കും വേണ്ടി ടീം മാതൃഭൂമിയുടെ എ ഗ്രേഡ്.



അപ്പീൽ വഴിയെത്തി, ഒന്നാമതായി മടങ്ങി

ഉപജില്ലാ കലോത്സവ വേദിയിൽനിന്ന്‌ അപ്പീൽവഴി മത്സരത്തിനിറങ്ങിയ കാർത്തിക ഷാജി മത്സര വേദി കിഴടക്കി മടങ്ങി. ഈസ്റ്റ് ഉപജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു കാർത്തിക. ശിവ പാർവ്വതി പ്രണയം ഇതിവൃത്തമാക്കി അവതരിപ്പിച്ച ഭരതനാട്യമത്സരത്തിലാണ് പതിനേഴ് പേരെ മറികടന്ന് ജില്ലയിൽ ഒന്നാമതെത്തിയത്. കുരിയച്ചിറ സെന്റ് ജോസഫ് മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയാണ് കാർത്തിക. ആദ്യമായാണ് ഭരതനാട്യ മത്സരത്തിനെത്തുന്നത്. അച്ഛൻ ഷാജി നേരത്തെ കലാരംഗത്ത് സജിവമായിരുന്നു. അമ്മ ധന്യ.

ഈ കുഞ്ഞൻ
ഇമ്മിണി വല്യ നടൻ

'അത്ര വലിയതൊന്നും വേണ്ട, ചെറിയൊരു നടനായാൽ മതി.’-ഒമ്പതാം ക്ലാസുകാരനാണെങ്കിലും കാഴ്ചയിൽ കുഞ്ഞനായ ബി.എസ്. വൈഷ്ണവിന്റെ സ്വപ്നമാണിത്. ഹൈസ്കൂൾ വിഭാഗം മലയാളം നാടകത്തിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി തിരഞ്ഞെടുത്തതും ഈ കൊച്ചുമിടുക്കനെ തന്നെ. ഇത് മൂന്നാംവട്ടമാണ് വൈഷ്ണവ്‌ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുന്നത്.
കഴിഞ്ഞവർഷം സംസ്ഥാന കലോത്സവത്തിലും വൈഷ്ണവിന്റെ ടീമിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. കുട്ടനെല്ലൂർ സെന്റ് അഗസ്റ്റ്യൻ ഹൈസ്‌കൂളിലെ വിദ്യാർഥിയാണ് വൈഷ്ണവ്. ‘കുന്നുകൾക്കുമപ്പുറം’ എന്ന നാടകത്തിലെ ശങ്കരനാശാൻ എന്ന കഥാപാത്രമായാണ് വൈഷ്ണവ് രംഗത്തെത്തിയത്. മികച്ച നടൻ ഇപ്പോൾ സിനിമാനടനുമായി. ഇതുവരെ മൂന്നു സിനിമകളിലും വൈഷ്ണവ് അഭിനയിച്ചുകഴിഞ്ഞു. ജയറാം നായകനായ ‘ഉത്സാഹക്കമ്മിറ്റി’ എന്ന സിനിമയിൽ കലാഭവൻ ഷാജോണിന്റെ ചെറുപ്പകാലം അവതരിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് ‘ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന സിനിമയിൽ ചെമ്പൻ വിനോദിന്റെ മകനായും ജിജോ അശോക് സംവിധാനം ചെയ്ത ‘പ്രേമസൂത്ര’ത്തിൽ ബാലു വർഗ്ഗീസിന്റെ ചെറുപ്പകാലമായും അഭിനയിച്ചു. യു.പി. വിഭാഗത്തിലായിരുന്നപ്പോൾ നാടകമത്സരത്തിനിടെ വൈഷ്ണവിന്റെ അഭിനയം സംവിധായകൻ ഷൈജു അന്തിക്കാടിന്റെ  ശ്രദ്ധയിൽപ്പെട്ടിരുന്നു. അതുവഴിയാണ് സിനിമയിൽ അവസരം ലഭിക്കുന്നതും. ദിലീപ് ആണ് വൈഷ്ണവിന്റെ ഇഷ്ടനടൻ. മരത്താക്കര സ്വദേശി ശിവദാസന്റെയും രേഖയുടെയും മകനാണ്. സഹോദരി: വരദ.

ചിത്രരചനയിലെ ‘േബ്രാ’സ്‌
പകർന്നുകിട്ടിയ ജന്മവാസനയെ ചേർത്തുപിടിച്ച് സഹോദരങ്ങൾ ജില്ലാ കലോത്സവത്തിൽ ചിത്രരചനാ മത്സരങ്ങളിൽ വിജയം പങ്കിട്ടു. ഹയർസെക്കൻഡറി വിഭാഗത്തിൽ പെൻസിൽ ഡ്രോയിങ്‌, വാട്ടർകളർ എന്നിവയിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയ ശരത് ലക്ഷ്മണും ഹൈസ്‌കൂൾ വിഭാഗത്തിൽ ഓയിൽപെയിന്റിങ്‌ ഒന്നാം സ്ഥാനവും വാട്ടർകളർ, പെൻസിൽ ഡ്രോയിങ്‌ എന്നിവയിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടിയ ഇളയ സഹോദരൻ ഹേമന്തുമാണ് ചിത്രരചനാ വേദിയിൽ തിളങ്ങിയത്. നാലാം തവണയാണ് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി ശരത് സംസ്ഥാന കലോത്സവത്തിലേയ്ക്ക് അർഹത നേടുന്നത്. സംസ്ഥാന കലോത്സവത്തിൽ എല്ലാ തവണയും എ ഗ്രേഡും കഴിഞ്ഞവർഷം  രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. ഹേമന്ത് കഴിഞ്ഞവർഷം വാട്ടർകളറിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി. ശരത് വില്ലടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്. തോപ്പ് സെന്റ് തോമസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് ഹേമന്ത്. ചിത്രകാരനും ശില്പിയുമായ മാടക്കത്തറ തൃപ്രയാറ്റിൽ തെക്കൂട്ട് വീട്ടിൽ സന്തോഷിന്റെയും ധന്യയുടെയും മക്കളാണ്.

ഡോൺ ബോസ്‌കോയ്ക്ക് ‘പൂര’ത്തിളക്കം
സംഘനൃത്തം ഹൈസ്കൂൾ വിഭാഗത്തിൽ മണ്ണുത്തി ഡോൺ ബോസ്‌കോ ഹൈസ്‌കൂൾ ടീമിന് ഒന്നാം സ്ഥാനം. ചമയവസ്തുക്കൾ ഉപയോഗിച്ചത് കൂടിപ്പോയെന്ന കാരണത്താൽ ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സമ്മാനം നഷ്ടപ്പെട്ട സംഘം അപ്പീലിലൂടെയാണ് ജില്ലാ കലോത്സവത്തിൽ മത്സരിക്കാൻ അർഹത നേടിയത്.
തൃശ്ശൂർ പൂരത്തിന്റെ കാഴ്ചവൈവിധ്യങ്ങളാണ് ടീം വേദിയിൽ അവതരിപ്പിച്ചത്. പൂരത്തിലെ പ്രധാന ആകർഷണങ്ങളായ ആനയും നെറ്റിപ്പട്ടവും പട്ടുകുടയും വെൺചാമരവുമെല്ലാം ഉൾപ്പെടുത്തിയായിരുന്നു ഉപജില്ലയിലെ പ്രകടനം. ഇത് മാത്രമായിരുന്നു  ടീമിനെ അയോഗ്യരാക്കിയത്. നിബന്ധനകൾ പാലിച്ച് ഇക്കുറി പട്ടുകുട മാത്രമാണ് ഇവർ ഉപയോഗിച്ചത്.
ഹയർസെക്കൻഡറി വിഭാഗത്തിൽ സംഘനൃത്തത്തിലും ഡോൺബോസ്‌കോയ്ക്ക്‌ തന്നെയാണ്‌ ഒന്നാംസ്ഥാനം

അമ്മയ്‌ക്കൊരുമ്മ
അമ്മയുടെ നൃത്ത പാരമ്പര്യത്തെ ഉപാസനയാക്കിയ സിദ്ധാർത്ഥ് ബി. കൃഷ്ണക്ക് ഭരതനാട്യ വേദിയിൽ ഒന്നാം സ്ഥാനം. നൃത്തം പഠിച്ചിട്ടുള്ള സിദ്ധാർത്ഥിന്റെ അമ്മയാണ് ആദ്യ ചുവടുകൾ പഠിപ്പിച്ചത്.യു.കെ.ജി.യിൽതന്നെ നൃത്തത്തിൽ ഹരിശ്രീ കുറിച്ച സിദ്ധാർത്ഥ് തൈക്കാട് ബ്രഹ്മകുളം വി.ആർ. അപ്പുമെമ്മോറിയൽ സ്‌കൂളിലെ വിദ്യാർഥിയാണ്. അഞ്ച് വർഷമായി കലാമണ്ഡലം സ്മിതാ ജയകൃഷ്ണന്റെ കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കുച്ചിപ്പുഡി മത്സരത്തിൽ സിദ്ധാർത്ഥ് മൂന്നാം സ്ഥാനം നേടിയിരുന്നു.

ജില്ലാ കലോത്സവം ഇന്ന് കൊടിയിറങ്ങും
ജില്ലാ കലോത്സവം വ്യാഴാഴ്ച കൊടിയിറങ്ങും. ബുധനാഴ്ച വരെ 140 പേർ അപ്പീൽ വഴി മത്സരത്തിനെത്തി. 24 വർഷമായി കിരീടം ചൂടുന്ന ഇരിങ്ങാലക്കുടയുടെ മേധാവിത്വമാണ് ഇത്തവണയും കാണുന്നത്.  വേദികൾ തമ്മിലുള്ള അകലക്കൂടുതൽ വിദ്യാർഥികൾക്ക് അസൗകര്യമുണ്ടാക്കിയെങ്കിലും കാര്യമായ പരാതികളില്ലാതെയാണ്‌ മേള കടന്നുപോകുന്നത്.   സമാപനസമ്മേളനം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും.   ഇന്നസെന്റ് എം.പി. സമ്മാനദാനം നിർവഹിക്കും. പി.കെ. ബിജു എം.പി. മുഖ്യാതിഥിയാകും.

വിധികർത്താവിന്റെ കൈയക്ഷരം ഒരു ചാലക്കുടിപ്പാഠം
വിധികർത്താവിന്റെ കൈയക്ഷരം ഇങ്ങനൊരു പൊല്ലാപ്പുണ്ടാക്കുമെന്ന്‌ ചാലക്കുടി കലോത്സവം മുന്നറിയിപ്പ് നൽകുന്നു. ഹൈസ്‌കൂൾ വിഭാഗം കുച്ചിപ്പുഡിയുടെ വിധി നിർണയമാണ് ഒരു കുട്ടിയെ മാനസികമായി ഒരു ദിവസം കഷ്ടപ്പെടുത്തിയത്. എട്ട്‌ എന്ന്‌ വിധികർത്താവ് എഴുതിയത് ആറ്‌ എന്ന്‌ സ്‌റ്റേജ് മാനേജർ വായിച്ചതും അതിന്റെ അടിസ്ഥാനത്തിൽ മാർക്കുകൾ കൂട്ടിയെടുത്തതുമാണ് കുട്ടിയുടെ അമ്മൂമ്മയുടെ കണ്ണീർ നൃത്തമണ്ഡപത്തിനു മുന്നിൽ വീഴാൻ ഇടയാക്കിയത്.  വലപ്പാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വർഷ എസ്. നായർക്കാണ് സംഘാടകരുടെ പിഴവ് കലാജീവിതത്തിൽ മറക്കാനാവാത്ത നൊമ്പരമുണ്ടാക്കിയത്. മൂന്നു വിധി കർത്താക്കളും 80-നു മേൽ മാർക്കാണ് വർഷയ്ക്ക് ഇട്ടത്. എന്നാൽ ഇതിൽ ഒരാൾ ഇട്ട 80-ലെ എട്ട്‌ എന്ന അക്കം ആറ്‌ എന്ന് മാർക്കുകൾ കൂട്ടിയ സ്റ്റേജ് ഭാരവാഹി വായിച്ചു. വർഷയ്ക്ക് ആ നോട്ടപ്പിശകിൽത്തന്നെ 20 മാർക്കിന്റെ കുറവു വന്നു. എ ഗ്രേഡ് ആകുമായിരുന്ന കുട്ടി ബി ഗ്രേഡിലേക്ക് മാറി. സാമാന്യം ഭേദപ്പെട്ട പ്രകടനം നടത്തിയ വർഷയ്ക്ക് സമ്മാനം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ബി ഗ്രേഡ്‌ എന്ന വിവരം അറിയുന്നത്. കൊച്ചുമകളുടെ കാര്യത്തിൽ ഏറെ കരുതലുണ്ടായിരുന്ന അമ്മൂമ്മയ്ക്ക് ഇത്  സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. അവർ വിധികർത്താക്കളുടെ മുന്നിലേക്ക് നിലവിളിയോടെ വന്നപ്പോഴാണ് എന്തോ അപകടം പിണഞ്ഞ കാര്യം സംഘാടകരും അറിഞ്ഞത്.
പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് തത്കാലം അമ്മൂമ്മയേയും ബന്ധുക്കളേയും ആശ്വസിപ്പിച്ചു. വർഷയ്ക്ക് എ ഗ്രേഡ് ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ചൊവ്വാഴ്ച  തീരുമാനമെടുത്തില്ല. കലാമേളയുടെ വെബ്‌സൈറ്റിൽ വർഷയുടെ പേരിനു നേരേ പൂജ്യം എന്നു കിടന്നിരുന്നതും ആശങ്കയുണ്ടാക്കി. ബുധനാഴ്ച  രാവിലെ ഡി.ഡി.യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാന പ്രകാരം വർഷയ്ക്ക് എ ഗ്രേഡ് കൊടുക്കും എന്നറിഞ്ഞപ്പോൾ ഏറ്റവും ആഹ്ലാദിച്ചത് അമ്മൂമ്മയായിരുന്നു.
പൂരക്കളിയിൽ മറ്റത്തൂർ
പൂരക്കളിയിൽ മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിന് നേട്ടം. തുടർച്ചയായ ആറാം വർഷവും മറ്റത്തൂരിനാണ് ഒന്നാം സ്ഥാനം.12 പേരിൽ അഞ്ച്‌ പേർ മൂന്ന് വർഷമായി ടീമിലുണ്ട്. അഖിൽ സുധീഷ്, സി. അർജ്ജുൻ, ഇ.എ. ബിനിൽ ,അനന്തു സജി, ടി.എസ്. ആദിത്യൻ എന്നിവർ എട്ടാം ക്ലാസ് മുതൽ പൂരക്കളി ടീമിലുണ്ട്.   മാവേലിക്കഥ നാലാം തരം, ഇരട്ടരാമായണം എന്നീ കഥകളാണ് ഇവർ അവതരിപ്പിച്ചത്.

തായമ്പകയ്ക്ക് അനുസാരിവാദ്യങ്ങളാകാം, എന്നാൽ കൊട്ടാൻ ആളില്ല
തായമ്പകയ്ക്ക് അനുസാരിവാദ്യങ്ങളാവാം എന്ന്  പറഞ്ഞിട്ടുണ്ട്. അതായത് തായമ്പകയിൽ മത്സരിക്കുന്ന കുട്ടിക്ക്‌ വാദ്യങ്ങളുടെ പിന്തുണ നൽകുന്നതിൽ തെറ്റില്ലെന്നർഥം.  ഒരു ഇലത്താളം, രണ്ട് ഇടംതല, ഒരു വലംതല എന്നിവ ആകാം. എന്നാൽ ഹൈസ്‌കൂൾ വിഭാഗം തായമ്പകയിൽ മത്സരിച്ച 13 പേരിൽ ഒരാൾ പോലും അനുസാരിവാദ്യങ്ങൾ ഉപയോഗിച്ചില്ല. കാരണം അനുസാരി വാദ്യങ്ങൾ കൊട്ടാൻ അതതു സ്‌കൂളുകളിൽനിന്ന് കുട്ടികളെ കിട്ടിയില്ല.   ഹയർസെക്കൻഡറിയിൽ മത്സരിച്ച ഒമ്പതുപേരിൽ രണ്ടുപേർ മാത്രമാണ് അനുസാരിവാദ്യങ്ങൾ ഉപയോഗിച്ചത്. വി.ആർ. പുരം സ്‌കൂളിലായിരുന്നു വാദ്യമത്സരം. തായമ്പക മത്സരത്തിൽ രണ്ട് പെൺകുട്ടികൾ പങ്കെടുത്തു. ഇതിലൊരാൾ അപ്പീൽ വഴിയാണ് എത്തിയത്. തായമ്പകയിൽ കൊട്ടാൻ തിരഞ്ഞെടുക്കുന്ന ചെണ്ടയ്ക്ക് നല്ല മൂപ്പ് വേണമെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. കൊട്ടൽ അല്പം മോശമായാലും ചെണ്ട ആ പ്രശ്‌നം പരിഹരിക്കുമെന്ന്‌ അവർ പറഞ്ഞു.

മകൻ കൊട്ടിക്കയറുന്നത്‌ കാണാൻ പെരുവനമെത്തി
തായമ്പകയിൽ മകന്റെ ടീമിന്റെ പ്രകടനം കാണാൻ തൃശ്ശൂർ പൂരത്തിന്റെ മേളപ്രമാണി പെരുവനം കുട്ടൻ മാരാർ  ഭാര്യയോടൊപ്പം എത്തി. മകന്റെ ടീമിന്റെ പ്രകടനം തൃപ്തികരമാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് കുട്ടികളുടെ പ്രകടനവും മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുതിർന്നവർ 45 മിനിറ്റുകൊണ്ട് കൊട്ടുന്ന തായമ്പക ചിട്ടവട്ടങ്ങൾ എല്ലാ ഭാഗങ്ങളും തൊട്ട് കുട്ടികൾ അവതരിപ്പിക്കുന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അവന്റെ ടീമിന്റെ വിജയത്തിന്റെ ക്രെഡിറ്റ് എനിക്കല്ല, ഗുരു മൂർക്കനാട് ദിനേശ് വാര്യർക്കും കൊട്ടിഫലിപ്പിച്ച മകൻ കാർത്തിക്കിനുമാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ വിവേകോദയം ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ് കാർത്തിക് പി. മാരാർ. കഴിഞ്ഞ വർഷവും ഹയർ സെക്കൻഡറിയിലെ വിജയി കാർത്തിക്കായിരുന്നു.



No comments:

Post a Comment