സംസ്ഥാന കലോത്സവത്തിന് കേളികൊട്ട്; ജനുവരി ആറ്‌ മുതൽ 10 വരെ

ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കേളികൊട്ടുയർന്നു. കലോത്സവത്തിന്റെ സംഘാടകസമിതി രൂപവത്കരണത്തോടെയാണ്‌ ഒരുക്കങ്ങൾ തുടങ്ങിയത്. ജനുവരി ആറ്‌ മുതൽ 10 വരെയാണ് കലോത്സവം. കലോത്സവസംഘാടനത്തിനുള്ള 21 കമ്മിറ്റികളാണ് രൂപവത്കരിച്ചത്. അഞ്ചുവർഷത്തിനുശേഷം എത്തുന്ന കലോത്സവത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് തൃശ്ശൂർ. നിരവധി പുതുമകളാണ് ഇത്തവണത്തെ കലോത്സവത്തിനുണ്ടാകുക. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതു ഉറപ്പാക്കാൻ പ്രത്യേക കമ്മിറ്റിതന്നെയുണ്ട്.
ആർഭാടം കുറച്ച് പ്രൗഢിയോടെ കലോത്സവം നടത്തുകയെന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. പുതുക്കലിന്റെ ഭാഗമായി കലോത്സവത്തിനു മുന്നോടിയായി ഉണ്ടാകാറുള്ള ഘോഷയാത്ര ഒഴിവാക്കി. പകരം വേദിക്കടുത്ത് സാംസ്‌കാരിക ദൃശ്യവിസ്മയം സംഘടിപ്പിക്കാം. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ഉണ്ടായിരിക്കില്ല. പകരം ഗ്രേഡുനൽകിയാണ് വിജയികളെ തരംതിരിക്കുക.രചനാമത്സരങ്ങളുടെ പ്രമേയം വിധികർത്താക്കളാണ് നിശ്ചയിക്കേണ്ടത്. ലളിതഗാനത്തിൽ അമിതമായി ശാസ്ത്രീയ സംഗീതം കലർത്തരുത്.
നാടോടിനൃത്തത്തിലെ അമിത ആഡംബരത്തിന് മാർക്കു കുറയ്ക്കണം. പൂരക്കളി തറനിരപ്പിൽ നടത്തുന്നതാണ് നല്ലത്. നാടൻപാട്ടുമത്സരത്തിൽ വാമൊഴിയായി കിട്ടിയവ മാത്രമേ ഉപയോഗിക്കാവൂ. പാട്ടിന്റെ പാരമ്പര്യം തുടക്കത്തിൽ പറയണം. ഇങ്ങനെ നിരവധി പുതുമകളുമായിവരുന്ന കലോത്സവത്തിനു കാതോർക്കുകയാണിവിടം.

No comments:

Post a Comment